മന്ഥരയുടെ വിജയം
ശങ്കരൻ പറഞ്ഞ കഥ (6)
വടക്കേ ഇന്ത്യയിലെ അയോദ്ധ്യയിൽ നിന്നും തെക്ക് രാമേശ്വരം വഴി ലങ്കയിലേക്ക് ശ്രീരാമൻ എത്തണമെങ്കിൽ രാജാഭിഷേകം നടക്കരുതല്ലോ !?
"ലോക മാതാവേ സരസ്വതീ ഭഗവതി ....
ചെന്നുടൻ മന്ഥര തന്നുടെ നാവിന്മേൽ
തന്നെ വസിച്ചവളെ കൊണ്ടു ചൊല്ലിച്ചു .." വരണമെന്ന് ദേവകളൊക്കെ അഭ്യർത്ഥിക്കാൻ തുടങ്ങി.
ഒരു ദാസിയുടെ പോലുള്ള സംസാരമല്ല മന്ഥരയുടെ :
"ദുർഭഗേ മൂഢെ മഹാഗർവ്വിതേ , കിട-
ന്നെപ്പോഴും നീയുറങ്ങീടൊന്നറിയാതെ"
ചുറ്റും നടക്കുന്നത് അറിയാതെ വെറുതെ കിടന്നുറങ്ങരുത് / അഥവാ, ചുറ്റും ശ്രദ്ധ വേണമെന്ന് സാരം.
".... നീ ദാസിയായ് നിത്യവും
കൗസല്യതന്നെ പരിചരിച്ചീടുക
കൗസല്യ നന്ദനൻ തന്നെ ഭരതനും "
എന്ന വിഷമയമായ വാക്കുകൾ കൈകേയിയുടെ മനസ്സിനെ ചഞ്ചലപ്പെടുത്തി.
"ത്വൽസുതൻ തന്നെ വാഴിക്കും നരവരൻ
രാമനീരേഴാണ്ടു കാനനവാസവും" നേടിക്കൊടുക്കാൻ മന്ഥരയ്ക് സാധിച്ചു.
മന്ഥരയെപോലുള്ള
"ദുഷ്ടസംഗം കൊണ്ടു കാലാന്തരത്തിനാൽ
സജ്ജന നിന്ദ്യനായ് വന്നുകൂടും ദൃഢം"
അതുകൊണ്ടാണ് കൂട്ടുകൂടുന്നത് ശ്രദ്ധിക്കണം എന്ന് ആളുകൾ പറയുന്നത്.
ക്രോധത്തോടെയുള്ള കൈകേയിയെ സാന്ദ്വനിപ്പിക്കുവാൻ ദശരഥൻ പലതും പറഞ്ഞു നോക്കിയെങ്കിലും സാധിച്ചില്ല.
"ഭൂമിപാലിപ്പാൻ ഭാരതനെയാക്കണം
രാമനുഷസ്സി വനത്തിന്നു പോകണം"
അതീവ ദുഃഖത്തോടെ ദശരഥൻ പറയുന്നു :
"രാമനാലേതുഭയം നിനക്കുണ്ടാകാ
ഭൂമിപതിയായി ഭാരതനിരുന്നാലും"
"രാഘവനോട് വിയോഗം വരുന്നതും
ചിന്തിച്ചു ദുഃഖസമുദ്രേ നിമഗ്നനായ്" ദശരഥൻ.
രാത്രിയിൽ ദശരഥൻ കരഞ്ഞുകൊണ്ട് നേരം തള്ളിനീക്കിയപ്പോൾ, ജനങ്ങൾ ശ്രീരാമന്റെ രാജാഭിഷേകം നടക്കുമെന്നതിനാൽ രാത്രിയിൽ ഉത്സാഹത്തോടെ ഉറങ്ങാതെ കഴിച്ചുകൂട്ടി.
മന്ത്രിയായ സുമന്ത്രർ രാവിലെ
"മന്നവൻ പള്ളിക്കുറുപ്പുണർന്നീലെന്നും
എന്തൊരുമൂലമത്തിനെന്ന് മാനസേ"
ചിന്തിച്ചുകൊണ്ട് കൊട്ടാരത്തിലേക്ക് എത്തിയപ്പോൾ നിലത്തുകിടക്കുന്ന രാജാവിനെ ആണ് കാണുന്നത്. കൈകേയി ഉടൻ രാമനെ വരുത്തുവാൻ ആജ്ഞാപിച്ചെങ്കിലും മടിച്ചു നിന്ന സുമന്ത്രരോട് രാജാവും അത് തന്നെ പറയുന്നു.
രാമനും ലക്ഷ്മണനും ഉടൻ അവിടെ എത്തുന്നു. പുറകേ വസിഷ്ഠനും എത്തി ചേർന്നു.
എന്താണ് ദശരഥന് വിഷമകാരണമായി ഉണ്ടായതെന്ന ചോദ്യത്തിന് കൈകേയിയാണ് മറുപടി പറയുന്നത്.
"രണ്ടു വരം മമ ദത്തമായിട്ടുണ്ട് ....
ഇന്നു തരേണമെന്നർത്ഥിക്കയ്കയും ചെയ്തേൻ
നിന്നോടതു പറഞ്ഞീടുവാൻ നാണിച്ചു
ഖിന്നനായ് വന്നിതു താതനറിക നീ"
ഇതിന് മറുപടിയായി രാമൻ
"ഇത്രയെല്ലാം പറയേണമോ മാതാവേ !....
രാജ്യമെന്നാകിലും താതൻ നിയോഗിക്കിൽ
ത്യാജ്യമിന്നലറിക നീ മാതാവേ...
സത്യം കരോമഹം, സത്യം കരോമഹം
സത്യം മയോക്തം മറിച്ചു രണ്ടായ് വരാ"
എന്നിങ്ങനെയുള്ള പ്രതിജ്ഞയിൽ, അച്ഛന്റെ ആജ്ഞയിൽ രാജ്യം പോലും നഷ്ടപ്പെടുത്താൻ താനൊരുക്കാമെന്നു സൂചിപ്പിക്കുന്നു.
അങ്ങിനെ ചോദിച്ച രണ്ടു വരങ്ങളെ പറ്റിയും കൈകേയി പറയുമ്പോൾ വളരെ നിസ്സാരമായാണ് രാമൻ അതിനെ ഉൾക്കൊള്ളുന്നത്.
"രാജ്യത്തെ രക്ഷിപ്പതിന്നു മതിയവൻ
രാജ്യമുപേക്ഷിക്കുന്നതിന് ഞാനും മതി"
ഭരതൻ രാജ്യം ഭരിക്കാൻ യോഗ്യനാണെന്ന് നിസ്സംശയം പറയുന്നു. ദശരഥനെ സമാധാനിപ്പിക്കാനായി പറയുന്നത്
"ഓർക്കിലീ രാജ്യഭാരം വഹിയ്കുന്നതിൽ
സൗഖ്യമേറും വനത്തിങ്കൽ വാണീടുവാൻ"
ഇത്രയും പറഞ്ഞാശ്വസിപ്പിച്ചിട്ട് കൗസല്യയെ കാണാൻ ചെല്ലുകയും, അവിടെ വിവരം അറിഞ്ഞപ്പോൾ ആകെ പരവശയായി :
"നാടുവാഴേണം ഭാരതനെന്നാകിൽ നീ
കാടു വാഴേണമെന്നുണ്ടോ വിധിമതം"
എന്നിങ്ങനെ ചോദിക്കുമ്പോൾ ലക്ഷ്മണനും ക്രുദ്ധനാകുന്നു.

Comments
Post a Comment